ഹിമകണങ്ങള്‍ ഉതിരുന്ന ഇളം തെന്നല്‍ തഴുകുന്ന നിലാവുള്ള
യാമത്തില്‍ ഏതോ പ്രണയകാവ്യം എഴുതി പൂര്‍ത്തിയാക്കുന്ന തത്രപാടിലായിരുന്നു അയാള്‍
.പ്രായം ഷഷ്ഠിപൂര്‍ത്തിയോടടുത്തിട്ടും ഇന്നും അയാള്‍ കാമുകന്‍ ആണ് അവളുടെ മാത്രം
കാമുകന്‍.
വെള്ളയില്‍ ചുമന്ന പൂക്കള്‍ ഉള്ള മെത്ത വിരിപ്പില്‍
മുല്ലപ്പൂക്കള്‍ വിതറുന്ന തിരക്കിലായിരുന്നു അവള്‍.മൂന്നു മെഴുകുതിരികള്‍ അവളുടെ
കൂട്ടിനായി ആമുറിയില്‍ പ്രകാശം വിളമ്പുന്നുണ്ടായിരുന്നു.ആ അരണ്ട വെളിച്ചത്തില്‍
അവള്‍ അതീവ സുന്ദരിയായിരുന്നു.മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ അയാളുടെ കയ്യും
പിടിച്ചു സുഖത്തിനും ദു:ഖത്തിനും കൂട്ടുതേടി വന്ന അതേ രൂപം.അന്ന് ആ ചെറിയ വീട്ടില്‍
അവരിരുവരും അവരുടെ മധുര സ്വപ്നങ്ങളും.
അന്നൊരു വ്യഴാഴിച്ചയായിരുന്നു അവളില്‍ അയാള്‍ ആദ്യ പ്രണയ
കാവ്യത്തിന്റെ വിത്തുപാകിയ നാള്‍ .ചതഞ്ഞരഞ്ഞ മുല്ലപൂക്കളും,കുടിച്ചു തീര്‍ത്ത പാല്‍
ഗ്ലാസും,പാതി കടിച്ച ആഗ്രഹത്തിന്റെ പ്രതിബിംബഘനിയായാ ആപ്പിളും സാക്ഷി.
മൂന്നു മാലാഖമാര്‍ ആ മനോഹര പ്രണയ കാവ്യത്തിന്റെ ബാക്കി പത്രം.അവളുടെ
കണ്ണുകളും അയാളുടെ അധരവും ആയിരുന്നു ആ പെണ്‍കൊടികള്‍ക്ക്.ഒരു പക്ഷെ അവളില്‍ അയാള്‍ക്ക്
ആദ്യപ്രണയം ജനിച്ചത് അവളുടെ ജീവസുറ്റ കണ്ണുകളിലൂടെയും അവള്‍ക് അയാളുടെ മൊഴി
മുത്തുകളിലൂടെയും ആയതുകൊണ്ടാകാം.പ്രായം അന്‍പത്തിയന്ജോടടുത്തിട്ടും അയാള്‍ക്ക്
അവള്‍ ഇന്നും ആ പഴയ ഇരുപത്തിരണ്ടുകാരി പൊട്ടിപെണ്ണായിരുന്നു.
മൂന്നു മക്കളുടെയും എല്ലാ ഉത്തരവാതിത്വങ്ങളും തീര്‍ത്തു,ഏറ്റവും
ഇളയവളുടെ മാംഗല്യമായിരുന്നു ഇന്ന്.ആ വലിയ വീട്ടില്‍ അവരിരുവരും പൂര്‍ത്തിയാക്കപെട്ട
അവരുടെ പ്രണയ സ്വപ്നങ്ങളും.
നാളെ എഴുതി പൂര്‍ത്തിയാക്കി പബ്ലികേഷനു അയക്കേണ്ട അയാളുടെ
എക്കാലത്തെയും മോഹമായ “എന്റെ
പ്രണയ കാവ്യം “
എന്ന സൃഷ്ടിയുടെ തിരക്കിലായിരുന്നു അയാള്‍ അയാള്‍ക്കതു തന്റെ ഈ ജന്മത്തിലെ
ഏറ്റവും മഹത്തരമായ സൃഷ്ടിയായിരുന്നു.തന്റെ പ്രിയതമയ്ക്കായുള്ള അയാളുടെ പ്രണയോപഹാരം.അവളോടോപ്പമുള്ള
ജീവിതം തുടങ്ങിയ ആ രാത്രിയില്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചതായിരുന്നു ഇങ്ങനെ ഒരു സൃഷ്ടി
തങ്ങളുടെതായാ എല്ലാ ഉത്തരവാദിത്വങ്ങളും തീര്‍ത്ത വയസാംകാലത്തെ ആ മധുവിധുരാത്രിയില്‍
തങ്ങളുടെ ജീവിതത്തിന്റെ പ്രണയകാവ്യം അവള്‍ക്കു സമ്മാനിക്കണം.
മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ ആ മധുവിധു രാത്രിയില്‍
അവള്‍ക്കു സമ്മാനിക്കാനായി തണുത്ത നിലാവത്തു തന്റെ ജീവനുരുക്കി എഴുതി പൂര്‍ത്തിയാക്കിയ
സൃഷ്ടിയുമായി അയാള്‍ മുറിയിലെത്തി.
മരണവേദനയാല്‍ തട്ടി മറിക്കപെട്ട പാല്‍ ഗ്ലാസും,ചിതറി
തെറിച്ച പഴങ്ങളും,ഉരുകി ഒലിക്കുന്ന മെഴുകുതിരികളും സാക്ഷി.ചതഞ്ഞരഞ്ഞ മുല്ലപൂക്കള്‍ക്ക്
നടുവില്‍ അവള്‍,അവളുടെ മരിച്ചിട്ടും മരിക്കാത്ത ജീവസുറ്റ അയാളില്‍ ആദ്യപ്രണയം
ജനിപ്പിച്ച അവളുടെ കണ്ണുകള്‍ അയാള്‍ മെല്ലെ അടച്ചു .
തണുത്തുറഞ്ഞ നിലാവത്ത് അയാള്‍ അവള്‍ക്കായി എഴുതിയ പ്രണയ കാവ്യം
ജീവന്റെ തുടിപ്പ് നിലച്ച തണുത്തുറഞ്ഞ അവളുടെ കൈകളില്‍ സമര്‍പ്പിച്ചു അയാള്‍ തേങ്ങി.
********************************************************************************************
മാസങ്ങള്‍ക്ക് ശേഷം അയാളുടെ “എന്റെ പ്രണയ കാവ്യം” ലോകം
കണ്ടു അതില്‍ മൂന്നാം പേജില്‍ ആമുഖത്തിനു മുമ്പായി ഇങ്ങനെ ഉണ്ടായിരുന്നു .
സമര്‍പ്പണം
“എന്റെ
പ്രിയതമയ്ക്കായി “